അമേരിക്കയിലെ സിലിക്കൺവാലിയിൽ ഒരു അന്താരാഷ്ട്ര കമ്പനിയിലെ ജീവനക്കാരിയാണ് ജിഷ. 25-ാം വയസിൽ 2012 ഡിസംബർ 31നായിരുന്നു അവരുടെ വിവാഹം. ജിൻസണും അതേ കമ്പനിയിൽ തന്നെ എഞ്ചിനീയറാണ്.

ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് അവർ വിവാഹിതരായത്. വീട്ടിൽ വിവാഹക്കാര്യം അവതരിപ്പിച്ചപ്പോൾ വീട്ടുകാർ അൽപം എതിർപ്പൊക്കെ പ്രകടിപ്പിച്ചു. ഒരേ മേഖലയിൽനിന്നുള്ളവർ വിവാഹിതരാകട്ടെ എന്ന നിർദ്ദേശം ചില മുതിർന്നിവരിൽനിന്നും വന്നതോടെ അവരുടെ എതിർപ്പ് പതുക്കെ കുറഞ്ഞു.

വിവാഹത്തിന് മുൻപുതന്നെ അവൾ പലപ്പോഴും പറഞ്ഞിരുന്നതാണ് എനിക്ക് സെക്‌സ് പേടിയാണ്. എന്നെ ഉപദ്രവിക്കില്ല എന്ന് ഉറപ്പില്ല എങ്കിൽ ഞാൻ ജിൻസണെ കെട്ടാം. അയാളത് സമ്മതിക്കുകയും ചെയ്തു. ആലിംഗനങ്ങളും ചുംബനങ്ങളുമെല്ലാം അവൾക്ക് ഇഷ്ടമായിരുന്നു. പക്ഷേ, അരക്ക് കീഴ്‌പ്പോട്ടുള്ള വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻപോലും അവൾ ഒരിക്കലും തയ്യാറായില്ല. കുറച്ച് നാൾ കാര്യങ്ങൾ ഇങ്ങനെപോയി. അവർ രണ്ടുപേരും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. അമേരിക്കയിലെ ഡോക്ടർമാർക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരവസ്ഥയായിരുന്നു ജിഷയുടേത്. അവർ അവളെ കൗൺസിലിംഗിന് അയച്ചു.

ഒരു വർഷത്തോളം അവൾ പലതരത്തിലുള്ള കൗൺസലിംഗ് രീതികൾക്കും വിധേയയായി. പക്ഷേ, കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അഞ്ച് വർഷമായിട്ടും കുട്ടികൾ ഉണ്ടാകാതായതോടെ മാതാപിതാക്കൾ പ്രശ്‌നത്തിൽ ഇടപെട്ടു. ഒടുവിൽ അവർക്ക് ആ യാഥാർഥ്യം വെളിപ്പെടുത്തേണ്ടി വന്നു. മാതാപിതാക്കളാണ് ജിഷയെയും ജിൻസണെയും എന്റെ അടുത്തേക്ക് എത്തിച്ചത്. വിവരമെല്ലാം ചോദിച്ച് മനസിലാക്കി, ഇരുവരുടെയും ശാരീരിക പരിശോധനകളും പൂർത്തിയാക്കി. രണ്ടുപേർക്കും ശാരീരികമായി ഒരു കുഴപ്പവുമില്ല.

ലൈംഗിക ബന്ധത്തോടുള്ള വിമുഖത അതാണ് ജിഷയുടെ മാനസിക പ്രശ്‌നം. രണ്ടാഴ്ച ആശുപത്രിയിൽ അഡ്മിറ്റാകാൻ ആവശ്യപ്പെട്ടെങ്കിലും ജിഷ വഴങ്ങിയില്ല. മാതാപിതാക്കളുടെ ശകാരവും നിർബന്ധവുംമൂലം അവൾ ഒടുവിൽ അത് അംഗീകരിച്ചു. ആദ്യമൊക്കെ വലിയ വിമുഖതയായിരുന്നു അവൾക്ക്. ചികിത്സയോട് മുഖം തിരിച്ചുള്ള നിൽപ്പ് ക്രമേണ അവൾ മനസ് തുറക്കാൻ തയ്യാറായി.

പതിനെട്ടാം വയസിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഒരു ഡോക്ടർ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ക്ലാസ് എടുക്കാൻ അവരുടെ കോളേജിലെത്തിയത്. പ്രസവത്തിന്റെയും മാതൃത്വത്തിന്റെയും മാഹാത്മ്യമെല്ലാം വിവരിച്ചുകൊണ്ടുള്ള ക്ലാസിൽ പ്രസവത്തിന്റെ യഥാർത്ഥ രംഗങ്ങൾ കാട്ടുന്ന വീഡിയോയും പ്രദർശിപ്പിച്ചു. കേവലം നാലഞ്ച് മിനിറ്റ് മാത്രം അതിൽ നോക്കിയിരുന്നു ജിഷ പിന്നെ ഓർമ്മപോയി.

ബോധം വീഴുമ്പോൾ അവൾ ഒരു ആശുപത്രിക്കിടക്കയിലായിരുന്നു. തന്റെ ഇടത്തേ കയ്യിലൂടെ ഡ്രിപ്പ് കയറുന്നു. കൂട്ടുകാരികൾ ആകാംക്ഷയോടെ തൊട്ടടുത്ത് നിൽപ്പുണ്ട്. അവൾ ചോദിച്ചു എനിക്ക് എന്താണ് സംഭവിച്ചത്. കൂട്ടുകാരികൾ പറഞ്ഞു വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ നീ ബോധംകെട്ട് നിലത്തുവീണു. അവിടെ നിന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. പ്രസവത്തിന് മുൻപ് ആ സ്ത്രീ അനുഭവിച്ച വേദനകളും അവരുടെ അവസ്ഥയുമെല്ലാം അവളുടെ മനസിലേക്ക് വീണ്ടും വന്നു. ആ ചിന്തകൾ അവളെ വല്ലാതെ ഭയപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തു. പിന്നീടെപ്പോഴെങ്കിലും ആരെങ്കിലും പ്രസവത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറഞ്ഞു തുടങ്ങിയാൽ അത് അവൾ കേൾക്കാനപോലും നിൽക്കാറില്ല. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി അവൾ രക്ഷപ്പെടും.

അതുകൊണ്ടാണ് വിവാഹത്തിന് മുൻപുതന്നെ അവൾ ജിൻസണോട് അങ്ങനെ ഒരു വ്യവസ്ഥ വെച്ചത്. എന്നെ ഉപദ്രവിക്കില്ലെന്ന് ഉറപ്പ് തന്നാൽ മാത്രം വിവാഹം കഴിക്കാമെന്ന്. ആ വ്യവസ്ഥക്ക് പിന്നിൽ ഇത്ര വലിയൊരു രഹസ്യം ഒളിഞ്ഞു കിടപ്പുണ്ടെന്ന് ജിൻസണും അറിഞ്ഞില്ല. സാധാരണ ഗതിയിൽ വിവാഹത്തോട് പെൺകുട്ടികൾ കാണിക്കുന്ന വിമുഖത മാത്രമാണ് ജിഷയുടേതെന്നാണ് അയാൾ വിലയിരുത്തിയിരുന്നത്. 22 ദിവസത്തെ ചികിത്സയിലൂടെ അവളിലെ ഭയം മാറി. ദാമ്പത്യത്തിലേക്ക് പ്രവേശിച്ചു. ഏറെ ആഹ്ലാദചിത്തരായാണ് ഇരുവരും സിലിക്കൺവാലിയിലേക്ക് മടങ്ങിയത്.